ചെറുവത്തൂര്‍: നെറികെട്ട കാലത്തോട് സമരം നടത്തി വിപ്ലവങ്ങള്‍ സൃഷ്ടിച്ച ഖാദര്‍ച്ച ഒടുവില്‍ പാഠപുസ്തകമായി. അടിയന്തിരാവസ്ഥയുടെ ചുമരെഴുത്ത് ചരിത്രത്തിന് സമ്മാനിച്ച ഈ കൊടക്കാട്ടുക്കാരന് ഇനി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനവസ്തുവാകും.
ചൊവ്വാഴ്ച അന്തരിച്ച നങ്ങാരത്ത് അബ്ദുല്‍ ഖാദറിെന്റ മൃതശരീരം അദ്ദേഹത്തിെന്റ ആഗ്രഹ പൂര്‍ത്തീകരണത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കൈമാറി. അടിയന്തിരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ഏകാധിപത്യ വാഴ്ചക്കെതിരെ അലയടിച്ചുയര്‍ന്ന ജനരോഷത്തിെന്റ ഭാഗമായി കരിവെള്ളൂരിെന്റ പാതയോരത്തെ ഇരുനില കെട്ടിടത്തിെന്റ ചുമരില്‍ ‘അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്ന് മലയാളത്തിലും ‘ഇന്ത്യ ഈസ് നോട്ട് ഇന്ദിര’ എന്ന് ഇംഗ്ലീഷിലും എഴുതിയത് അബ്ദുല്‍ ഖാദറായിരുന്നു.
ഇന്ദിരഗാന്ധി റോഡുമാര്‍ഗം കടന്നുപോകുമ്ബോള്‍ അവര്‍ക്ക് കാണാന്‍ കുറിച്ചിട്ടതായിരുന്നു ഈ വാക്കുകള്‍. തലമുറകളുടെ മനസ്സില്‍ ആവേശം ജ്വലിപ്പിച്ച ആ ചുണ്ണാമ്ബക്ഷരങ്ങള് ദേശീയപാതക്ക് വീതി കൂട്ടുന്നതിെന്റ ഭാഗമായി കെട്ടിടത്തിനൊപ്പം കാലം കവര്‍ന്നെങ്കിലും ആ ചുമരെഴുത്തും എഴുത്തുകാരനായ ഖാദര്ച്ചയെയും ആരും മറന്നിട്ടില്ല.
വെള്ളച്ചാലിലെ സി.പി.എമ്മിെന്റയും ട്രേഡ് യൂനിയെന്റയും നേതാവായിരുന്ന ഖാദര്‍ച്ച തുടയെല്ല് പൊട്ടിയതിന് ശസ്ത്രക്രിയ നടത്തിയതുമൂലം പരസഹായമില്ലാതെ കഴിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഖാദറിെന്റ വിഷമാവസ്ഥ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജീവിതം മുഴുവന്‍ പ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ഖാദറിെന്റ കുടുംബത്തെ സഹായിക്കാന്‍ സി.പി.എം തെക്കെ വെള്ളച്ചാല്‍ ബ്രാഞ്ചിെന്റ നേതൃത്വത്തില്‍ സ്വരൂപിച്ച ഫണ്ട് 21ന് ഏല്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്.