
പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ എന്ന യുവതിയുടെ വധശിക്ഷ റദ്ദാക്കിക്കിട്ടാനും മോചനം സാധ്യമാക്കാനും വേണ്ടി ലോക കേരള സഭ അംഗങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങുന്ന ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരുന്നു. 2017 ലാണ് നിമിഷ പ്രിയയുടെ ശിക്ഷയിലേക്ക് നയിക്കുന്ന സംഭവം നടക്കുന്നത്. നിമിഷ പ്രിയയും അവര്‍ നടത്തിയ ക്ലിനിക്കിന്റെ പങ്കാളിയുമായ യെമനി യുവാവുമായുണ്ടായ പ്രശ്നങ്ങളാണ് യെമനി യുവാവിന്റെ മരണത്തിലേക്ക് നയിക്കപ്പെടുകയും യുവതി കേസില്‍ പെടുകയും ചെയ്തത്. യെമനിലെ യുദ്ധസാഹചര്യത്തില്‍ കേസ് നടത്തിപ്പിനെ കാര്യമായി ബാധിച്ചു.
ഡിസംബറില്‍ കീഴ്ക്കോടതി പ്രസ്താവിച്ച വിധിശിക്ഷ വിധി അപ്പീല്‍ കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. ബന്ധുക്കളെ കണ്ട് മാപ്പപേക്ഷിച്ച് വിധിയില്‍ നിന്നും മോചനം നേടാനാണ് യെമനില്‍ നിമിഷക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രമം. നിമിഷ പ്രിയക്ക് ഭര്‍ത്താവും ഏഴ് വയസ്സുള്ള പെണ്‍കുട്ടിയും പ്രായമായ അമ്മയുമാണ് നാട്ടിലുള്ളത്. സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുത്തിയാണ് ഇത് വരെ കുടുംബം നിമിഷ പ്രിയക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. സ്ഥലം എംപി രമ്യാ ഹരിദാസ്, എംഎല്‍എ കെ.ബാബു, മുന്‍ എംപി എം.ബി. രാജേഷ്, കെ.വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ, കെ.വരദരാജന്, പി.ടി. കുഞ്ഞിമുഹമ്മദ്, എം വി നികേഷ് കുമാര്‍ എന്നിവര്‍ രക്ഷാധികാരികളും, ആക്ഷന്‍ കൗണ്‍സില്‍ മോണിറ്ററിങ്ങ് കമ്മറ്റിയായി അഡ്വ. വൈ .എ റഹീം, മുസ്സ മാസ്റ്റര്‍, ആസാദ് എം തിരുര്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഇതിന് ശേഷമാണ് നീക്കങ്ങള്‍ക്ക് വേഗം കൈവന്നത്.
നിമിഷ പ്രിയയുടെ അപ്പീലില്‍ തീരുമാനം എടുക്കും വരെയാണ് ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. യമന്‍ പ്രസിഡന്റ് ആണ് അപ്പീല്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിമിഷയുടെ അപ്പീല്‍. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കൊല്ലപ്പെട്ട യമന്‍ പൗരന്റെ ക്രിമിനല്‍ സ്വഭാവവും കണക്കില്‍ എടുക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. യമനി പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്. മകളെ കൊലക്കയറില്‍ നിന്നും രക്ഷിക്കാനുള്ള എല്ലാ വഴികളും തേടുകയാണ് നിമിഷയുടെ അമ്മ മേരി.
കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട മോചനദ്രവ്യം നല്കി മകളെ രക്ഷപ്പെടുത്തുക എന്നുള്ളതാണ് ഇനിയുള്ള വഴി. എഴുപത് ലക്ഷം രൂപായാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത് എറണാകുളത്തെ ഒരുവീട്ടില്‍ സഹായിയായി ജോലിനോക്കുന്ന മേരിക്ക് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ശിക്ഷാവിധിക്കെതിരെ കോടതിയില്‍ ഇനിയും അപ്പീല്‍ നല്കാന് അവസരമുണ്ട്. ഇത് പരിഗണിക്കുന്നതിന് മുമ്ബായി എഴുപത് ലക്ഷം രൂപാ കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബത്തിന് നല്കി ഒത്തു തീര്‍പ്പിലെത്തണം. ക്ലിനിക് നടത്തിപ്പില്‍ പങ്കാളി ആയിരുന്ന യെമന്‍ സ്വദേശി പണം തട്ടുകയും പീഡിപ്പിക്കുകയും ചെയ്തതോടെ ഗതികെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പറയുന്നത്.
യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലപാതകത്തിന് കൂട്ടുനിന്ന നഴ്സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോഴുള്ളത്. തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് നിമിഷ പ്രിയ സഹായം തേടി നേരത്തെ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.