ന്യൂഡല്‍ഹി: ഇന്ത്യയിലെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങൾ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവേഡേക്കറും ചേര്‍ന്നാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.
സാധാരണ ഇന്ത്യക്കാരെ ശക്തിപ്പെടുത്തുന്നതിനും അവരുടെ ആശങ്കകള്‍ തുറന്നുപറയുന്നതിലുമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പങ്ക് രവിശങ്കര്‍ പ്രസാദ് സ്വാഗതം ചെയ്തു. എന്നാല്‍ വ്യക്തികളുടെ അന്തഃസ്സിനും അവകാശത്തിനും തടസം സൃഷ്ടിക്കുന്ന’പരിഷ്കൃത മാനദണ്ഡങ്ങള്‍’ ഈ പ്ലാറ്റ്ഫോമുകള് ലംഘിക്കരുതെന്ന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി മുന്നറിയിപ്പ് നല്കി.
സർക്കാർ പുറത്തിറക്കിയ പ്രധാന മാർഗ നിർദേശങ്ങൾ
24 മണിക്കൂറിനുള്ളില്‍ സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും അശ്ലീലവും, നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണം
മേല്‍നോട്ടത്തിനും പ്രശ്നപരിഹാരത്തിനുമായുള്ള ഒരു സംവിധാനം ഇത്തരം കമ്പനികളില്‍ വേണം
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമുണ്ടാവും. ഒടിടി പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളും അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണം. എന്നാല്‍ അവയ്ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നില്ല, വിവരങ്ങളാണ് ആവശ്യപ്പെടുന്നത്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഒടിടി സേവനങ്ങളിലും പരാതിപരിഹാര സംവിധാനം വേണം. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ഒരു ജഡ്ജിയുടെയോ അവര്‍ക്ക് തുല്യരായ വളരെ പ്രഗത്ഭനായ വ്യക്തിയുടെയോ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു സ്വയം നിയന്ത്രണ സംവിധാനം വേണം.
ഒടിടി പ്ലാറ്റ്ഫോമുകള് 13+, 16+, A കാറ്റഗറികള്‍ സ്വയം വേര്‍തിരിക്കണം. രക്ഷിതാക്കളുടെ നിയന്ത്രണത്തിനും, കുട്ടികള്‍ മറ്റ് കാറ്റഗറികൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സംവിധാനം വേണം.
സര്‍ക്കാരിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്ലാറ്റ്ഫോമുകള് പ്രവര്‍ത്തിക്കണം, നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സമയബന്ധിതമായി നീക്കണം.
കോടതിയോ, സര്‍ക്കാര്‍ അതോറിറ്റിയോ ആവശ്യപ്പെടുന്ന പക്ഷം ദോഷകരമായ ട്വീറ്റുകളും സന്ദേശങ്ങളും ആദ്യം അയച്ചതാരാണെന്ന് വെളിപ്പെടുത്തണം.