തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സിബിഐ കണ്ടെത്തലുകള്‍ കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്.
സിസ്റ്റര്‍ അഭയയെ കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം കിണറ്റില്‍ തള്ളിയതാണെന്നാണ് സിബിഐ കണ്ടെത്തല്‍. വിചാരണ വേളയില്‍ തന്നെ അഭയയുടെ മരണം കൊലപാതകമാണെന്നു വ്യക്തമായെന്നും അഭയയെ തലയ്ക്കടിച്ചു മാരകമായി പരുക്കേല്‍പ്പിച്ച ശേഷമാണു കിണറ്റിലിട്ടതെന്നും തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനില്‍കുമാര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ബന്ധം സിസ്റ്റര്‍ അഭയ കാണാനിടയായി. പയസ് ടെന്ത് കോണ്‍വന്റില്‍ വച്ചാണിത്. സിസ്റ്റര്‍ അഭയയും സിസ്റ്റര്‍ സെഫിയും ഈ കോണ്‍വന്റിലെ അന്തേവാസികളാണ്. തോമസ് കോട്ടൂരും സെഫിയും തമ്മിലുള്ള ബന്ധം അഭയ കാണാനിടയായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാന്‍ വേണ്ടി, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഫാ.കോട്ടൂര്‍ കോടാലി ഉപയോഗിച്ചു മൂന്ന് തവണ അഭയയുടെ തലയ്ക്കടിച്ചത്. തലയുടെ മധ്യത്തിലും വശത്തുമാണ് അടിയേറ്റത്.
കോടാലികൊണ്ട് തലയ്ക്ക് അടിച്ച ശേഷം അഭയയെ കിണറ്റിലിട്ടു. ഈ വീഴ്ചയിലാണ് അഭയയുടെ ശരീരത്തില്‍ മുറിവുണ്ടായത്. തലയിലെ മൂന്ന് മുറിവുകളും ആയുധം കൊണ്ടുള്ളതാണെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മൊഴി നല്കി. ആത്മഹത്യയെന്നു വരുത്തി തീര്‍ക്കാനാണു പ്രതികള്‍ ശ്രമിച്ചത്. സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്ക് എതിരായിരുന്നു. ഇതെല്ലാമാണ് സിബിഐയുടെ പ്രധാന കണ്ടെത്തലുകള്‍. ഈ കണ്ടെത്തലുകള്‍ ശരിവച്ചാണ് സിബിഐ കോടതി പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.
അടുക്കളയിലും തൊട്ടടുത്തുള്ള കൈ കഴുകുന്ന സ്ഥലത്തുമാണു കൊല നടന്നത്. താഴത്തെ നിലയിലെ മുറിയില്‍ ഒറ്റയ്ക്കാണ് സിസ്റ്റര്‍ സെഫി താമസിക്കുന്നത്. ഇതിനു സമീപത്തുള്ള കിണറ്റില്‍ നിന്നാണ് അഭയയുടെ മൃതദേഹം കണ്ടെത്തിയത്.
അഭയ കൊല്ലപ്പെട്ട ദിവസം പയസ് ടെന്‍സ് കോണ്‍വന്റിന് മുമ്ബില്‍ ഫാദര്‍ തോമസ് കോട്ടൂരിന്റെ സ്കൂട്ടര്‍ കണ്ടെന്ന മൊഴി സിബിഐ കോടതി വിശ്വാസത്തിലെടുത്തു. ഇതിനെ കുറിച്ച് വ്യക്തമായ വിശദീകരണം നല്കാന് വിചാരണ വേളയില്‍ തോമസ് കോട്ടൂരിന് കഴിഞ്ഞില്ല. 1992 മാര്‍ച്ച് 27 ന് പുലര്‍ച്ചെ 4.15 നും അഞ്ചിനുമിടയിലാണ് അഭയ കൊല്ലപ്പെട്ടത്. 4.30 നാണ് അഭയയുടെ തലയ്ക്കടിച്ചത്.
തോമസ് കോട്ടൂര്‍, കൊല നടന്ന പയസ് ടെന്ത് കോണ്‍വന്റിലെ നിത്യസന്ദര്‍ശകനാണെന്നു സാക്ഷി മൊഴികളില്‍ വ്യക്തമായി. ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും സ്വഭാവദൂഷ്യമുള്ളവരാണെന്നു പ്രഫ. ത്രേസ്യാമ്മ നല്കിയ മൊഴിയില്‍ വ്യക്തമാണ്. ഇതും സിബിഐ കോടതിയുടെ വിധിയിലേക്ക് നയിച്ചു.
കൊലയുമായി ബന്ധപ്പെട്ട് ഫാ.കോട്ടൂര്‍ സാക്ഷി കളര്‍കോട് വേണുഗോപാലിനോടു നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണ്. മുഖ്യസാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി സാഹചര്യങ്ങളുമായി ഒത്തു പോകുന്നതാണ്. കോണ്‍വന്റില്‍ മോഷണത്തിനായി കയറിയപ്പോള്‍ തോമസ് കോട്ടൂരിനെ അവിടെ കണ്ടു എന്നാണ് രാജുവിന്റെ മൊഴി. ഇത് കോടതി വിശ്വാസത്തിലെടുത്തു.
അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്കും ജീവപര്യന്തം. എല്ലാ കുറ്റകൃത്യങ്ങള്‍ക്കുമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ജീവപര്യന്തത്തിനു പുറമേ ഇരുവര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ. മഠത്തിലേക്ക് അതിക്രമിച്ച് കയറിയ കുറ്റത്തിനു തോമസ് കോട്ടൂര്‍ ഒരു ലക്ഷം രൂപ കൂടി പിഴയടയ്ക്കണം. പ്രോസിക്യൂഷന് വാദങ്ങള്‍ അംഗീകരിച്ചാണ് സിബിഐ വിചാരണ കോടതി വിധി പുറപ്പെടുവിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. കൊലപാതക കേസിലും അതിക്രമിച്ചു കയറിയതിലുമാണ് തോമസ് കോട്ടൂരിന് ജീവപര്യന്തം.
തോമസ് കോട്ടൂരാണ് കേസില്‍ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സിസ്റ്റര്‍ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.
ഐപിസി 302, 201, 459 എന്നിവയാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. ഐപിസി 302, 201 എന്നിവയാണ് സിസ്റ്റര്‍ സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷാവിധി പുറപ്പെടുവിക്കുമ്ബോള്‍ രണ്ട് പ്രതികളും കോടതിയിലുണ്ടായിരുന്നു.